Friday, June 24, 2011

പേയിളകിയ കിനാവുകള്‍

നമസ്ക്കാരം,
ആദ്യത്തെ പോസ്റ്റിനു ശേഷം വളരെ നാളുകള്‍ കഴിഞ്ഞാണ് ഞാന്‍ വീണ്ടും ഒരതിക്രമത്തിന് മുതിരാന്‍ പോകുന്നത് .എന്ന് വച്ചാല്‍ രണ്ടാമത്തെ പോസ്റ്റ്‌ പോസ്റ്റാന്‍ പോകുന്നത് എന്ന് അര്‍ഥം.
ഇതൊക്കെ വായിച്ചു  കഴിഞ്ഞിട്ട് നിങ്ങള്‍ക്ക് ചിലപ്പോള്‍ എന്നെ വലിച്ചുവാരി തറയിലിട്ടു ചവിട്ടിക്കുഴയ്ക്കാന്‍ തോന്നും..ആയതിനാല്‍ ഞാന്‍ ഒരു മുന്‍‌കൂര്‍ ജാമ്യം എടുക്കുന്നു.
 



പണ്ട് ആരോ പാടിയതുപോലെ
"ദുഖ ഭാരം ചുമക്കുന്ന ദുശകുനമാണ് ഞാന്‍
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ  കിങ്ങിണി... ...കല്ലെറിയല്ലേ "      



         ഒരു കഥ പറയാം...കലയെ സ്നേഹിക്കുന്നവന്റെ ആത്മാവ് തൊട്ടുണര്‍ത്തുന്ന  കഥ. ദിനേശന്റെ കഥ. ഒരു സംവിധായകന്‍  ആകണമെന്ന മോഹവുമായി അവന്‍ ഒരുപടാലഞ്ഞു.കൈയ്യില്‍  ഒരു കഥയും  അതിനു പറ്റിയ ഒരു തിരക്കഥയുമായി അവന്‍ അലഞ്ഞുതിരിഞ്ഞു .പല നിര്‍മാതാക്കളുടെയും കാലു പിടിച്ചു. പക്ഷെ ആരും കനിഞ്ഞില്ല.ഒടുവില്‍ താന്‍ ദുഫായില്‍ പോയി കഷ്ടപ്പെടുണ്ടാക്കിയ പണം കൊണ്ട് പടം നിര്‍മിച്ചു സംവിധാനം ചെയ്യാമെന്ന് വിചാരിച്ചു. അതിനായി അദ്ദേഹം തന്റെ വീട് വരെ പണയപ്പെടുത്തി.തന്റെ സിനിമയൊന്നു പൂര്‍ത്തിയാക്കുവാന്‍ അദ്ദേഹം ഒരുപാട് ത്യാഗങ്ങള്‍ സഹിച്ചു.പലരുടെയും അവഗണന കണ്ടില്ലെന്നു നടിച്ചു.തന്റെ പ്രണയിനിക്ക് വേണ്ടിയാണ് ഇതെല്ലം എന്ന് ഓര്‍ത്തപ്പോള്‍ അദ്ദേഹത്തിന് അഭിമാനം തോന്നി.
                      അങ്ങനെ കഷ്ട്ടപ്പാടുകള്‍ ഒരു പാട് സഹിച്ചു അദ്ദേഹം തന്റെ ആദ്യം സംരംഭം പൂര്‍ത്തിയാക്കി.ഇനി വേണ്ടത് വിതരണക്കാര്‍ ആണ്. ഒരു അസ്സോസ്സിയെഷനിലും  അംഗമാല്ലാത്തത് കൊണ്ട്  ഒരു വിതരണക്കാരെയും ദിനേശിന് കിട്ടിയില്ല.അവസാനം ആ കര്‍മവും അദ്ദേഹം നിര്‍വഹിക്കാന്‍ തീരുമാനിച്ചു.അപ്പോഴാണ് അടുത്ത പ്രശ്നം തല പൊക്കിയത്.തന്റെ പടം പ്രദര്‍ശിപ്പിക്കാന്‍ തിയറ്റര്‍ ഇല്ല എന്നുള്ളത് .അവസാനം ദിനേശിന്റെ പ്രണയിനി വഴി ഏതോ ബന്ധുക്കളുടെ സഹായത്താല്‍  ഓല മേഞ്ഞതായാലും  ഒരു തിയറ്റര്‍ തരപ്പെട്ടു. അങ്ങനെ ദിനേശന്‍ തിയറ്റര്‍ ഉടമയെ കാണാന്‍ ചെന്നു.ഇത്രയും കഷ്ടപ്പെട്ടുണ്ടാകിയതാണ് തന്റെ പടമെന്നു അറിഞ്ഞപ്പോള്‍ തിയറ്റര്‍ ഉടമയ്ക്കും  അങ്ങോരുടെ ഭാര്യയ്ക്കും സഹതാപത്തോടൊപ്പം  ആ പടത്തിന്റെ  കഥ കേള്‍ക്കണമെന്ന് ആഗ്രഹവുംതോന്നി(വെറും ആഗ്രഹം മാത്രമായിരുന്നു അത് ..അതില്‍ ജീവന്റെ വിലയുണ്ടെന്ന് അറിഞ്ഞില്ല...അത് അവസാനം മനസിലായിക്കോളും) .അങ്ങനെ അയാളുടെ ആവശ്യപ്രകാരം ദിനേശന്‍ കഥ പറഞ്ഞു തുടങ്ങി.ആ കഥയുടെ ഒരു സാരാംശം ഇതാണ് .
             "ഒരു ഗ്രാമം.അവിടെ അതിസുന്ദരനായ ഒരു പട്ടി പിടുത്തക്കാരനുണ്ടായിരുന്നു.പേര്  അലങ്കാര്‍ മേനോന്‍.അനീതിയും അക്രമവും കണ്ടാല്‍ എതിര്‍ക്കുന്നവനാണ്‌ ഈ നായകന്‍. അലങ്കാര്‍ അതി മനോഹരമായി പാടു പാടുമായിരുന്നു .അങ്ങനെ തന്റെ പട്ടി പിടുത്തവും പാട്ട്  പഠിത്തവും ഒരുമിച്ചു കൊണ്ട് പോകുകയായിരുന്നു.അങ്ങനെയാണ് അയാള്‍ അവളുമായി പ്രണയത്തിലായത്. അവള് തന്നെയാണ് തന്റെ ജീവിതത്തിലെ നായികയെന്ന് അയാള്‍ തീരുമാനിച്ചു.പക്ഷെ വിധി അവര്‍ക്ക് എതിരായിരുന്നു.അവളുടെ അപ്പന്‍ അവളുടെ കല്യാണം തീരുമാനിച്ചു.പക്ഷെ അലങ്കാര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.അങ്ങനെ കല്യാണ ദിവസം സമാഗതമായി.അലങ്കാര്‍ തന്റെ ജോലിയില്‍ മുഴുകിഇരിക്കുകയായിരുന്നു.നാട്ടുകാരുടെ പേടി സ്വപ്നമായിരുന്ന ഹണി എന്ന പേയിളകിയ ചാവാലിപ്പട്ടിയെ പിടിക്കുന്ന തിരക്കിലായിരുന്നു അയാള്‍.അപ്പോഴാണ്‌ അയാളെ തേടി ആ വാര്‍ത്തകള്‍ എത്തിയത് .ആദ്യ വാര്‍ത്ത ഇതായിരുന്നു അയാള്‍ പാടി ആശാകവാണിക്ക് അയച്ചുകൊടുത്ത ഗാനത്തിനാണ് ഈ വര്‍ഷത്തെ നോബല്‍ പ്രൈസ്‌ 28 ലക്ഷം രൂപ ലഭിച്ചതെന്നു.അയാളുടെ സന്തോഷം  കണ്ണീരായി   കണ്ണുകളില്‍ നിറഞ്ഞു.അപ്പോഴാണ്‌ അവസാന വാര്‍ത്ത അയാളെ  ശരിക്കുമൊരു ഭീകരനാക്കിയത് . (ഈ സമയത്ത് ഒരു ഫോണ്‍ ചെയ്യാനുണ്ട് എന്ന് പറഞ്ഞു തിയറ്റരുടമ അകത്തേയ്ക്ക് പോയി,ഭാര്യ മാത്രമായി കഥ കേള്‍ക്കാന്‍....)അവിടെ കല്യാണമണ്ഡപത്തില്‍  തന്റെ പ്രണയിനിയുടെ കഴുത്തില്‍ താലി വീഴുമ്പോള്‍ ഇവിടെ ഈ പേപ്പട്ടിക്കാട്ടില്‍   ഹണി എന്ന ചാവാലിപ്പട്ടിയുടെ കടി സ്വയം ഏറ്റുവാങ്ങുകയായിരുന്നു....ഏറ്റുവാങ്ങുകയായിരുന്നു(ദിനേശന്‍ കണ്ണുകള്‍ തുടയ്ക്കുന്നുണ്ടായിരുന്നു.)പിന്നീട് എല്ലാം അപ്രതീക്ഷിതമായിരുന്നു. ആശുപത്രി...ഓപ്പറേഷന്‍.... ഓപ്പറേഷന്‍ ..ആശുപത്രി..ഡോക്ടര്‍മാര്‍ നഴ്സുമാര്‍..നഴ്സുമാര്‍.. ഡോക്ടര്‍മാര്‍...കത്രിക അറക്കവാള്‍..അറക്കവാള്‍... കത്രിക...അങ്ങനെ അവസാനം അവര്‍ ആ പേ വാര്‍ഡില്‍ ഒന്നിക്കുകയായിരുന്നു... ഒന്നിക്കുകയായിരുന്നു....(ദിനേശന്‍ തന്റെ കണ്ണുകള്‍  കൈയ്യിലെസ്സുകൊണ്ട്  പതിയെ ഒപ്പുന്നുണ്ടായിരുന്നു)".


അങ്ങനെ റിലീസിംഗ് തീയതിയും ഉറപ്പിച് ദിനേശന്‍ അവിടെ നിന്നും ഇറങ്ങി.


               റിലീസിംഗ് തീയതി സമാഗതമായി.അങ്ങനെ പടം ഇറങ്ങി.അതിന്റെ റിസള്‍ട്ടിനായി  കാത്തു നിന്ന ദിനേശന്റെ ഫോണിലേക്ക് ആദ്യം എത്തിയത്  ഷോര്‍ട്ട്  സര്‍ക്ക്യുറ്റ്  കാരണം തിയറ്റര്‍ കത്തിപ്പോയെന്ന വാര്‍ത്ത ആയിരുന്നു. ദിനേശന്‍ തകര്‍ന്നു തരിപ്പണമായി പക്ഷെ കാര്യമായ തകരാറുകള്‍ ഒന്നുമില്ലെന്നരിഞ്ഞതോടെ ദിനേശന് സമാധാനം ആയി.  വീണ്ടും ദിനേശന്റെ ഫോണിലേക്ക് പ്രതികരണങ്ങള്‍ എത്തിക്കൊണ്ടിരുന്നു. തകര്‍ന്നിരിക്കയാണെങ്കിലും  ദിനേശന്‍ തന്റെ പ്രയത്നത്തിന്റെ ഫലം അറിയുവാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അപ്പോഴാണ് പരിചിതമല്ലാത്ത ഒരു നമ്പറില്‍ നിന്നും വിളി വന്നത് .ദിനേശന്‍ ഫോണ്‍  അറ്റന്‍ഡ് ചെയ്തു .
 

ദിനേശന്‍: (പതിഞ്ഞ സ്വരത്തില്‍ ) ഹലോ ..ആരാ ?
ഫോണ്‍
:അണ്ണാ ഇത് ഞാനാ..നിങ്ങള് പുതിയ പടമിറക്കിയെന്നു  അറിഞ്ഞല്ലോ?
ദിനേശന്‍
:(അല്പം സന്തോഷത്തോടെ) ങ്ഹാ..അങ്ങനെയൊക്കെ അങ്ങ് സംഭവിച്ചു.ഇന്നാരുന്നു  റിലീസ് .
ഫോണ്‍
:അണ്ണാ..... അണ്ണന്‍  പടത്തിന്റെ റിസള്‍ട്ട് ഒന്നും അറിഞ്ഞില്ലേ?
ദിനേശന്‍
:ഇല്ല.അറിവായി വരുന്നതെ ഉള്ളു...!!ഇനിയിപ്പോ ഫോണിനു റസ്റ്റ്‌ ഉണ്ടാകില്ല...ആരാധകരുടെ  ശല്യം കാരണം നമ്പര്‍ മാറ്റേണ്ടി വരുമോ എന്ന എന്റെ പേടി...ഹി ഹി ഹി...(ചിരിക്കുന്നു) 
ഫോണ്‍
:ന്നാ വെക്കം നമ്പര്‍ മാറ്റിക്കോ.....ഇല്ലെങ്കില്‍ പണി പലേടത്തും കിട്ടും..  തിയറ്റര്‍ കത്തിയത് അറിഞ്ഞോ?
ദിനേശന്‍
:ആ അറിഞ്ഞു..ഷോര്‍ട്ട് സര്‍ക്ക്യുറ്റ് കാരണം കുറച്ച ഭാഗം കത്തി എന്ന് ..അത് സാരമില്ലെന്ന അറിഞ്ഞത് .പടം ഓടിക്കുന്നത് കൊണ്ട് കുഴപ്പമില്ല .
ഫോണ്‍
:അയ്യോ അണ്ണാ ഷോര്‍ട്ട് സര്‍ക്ക്യുറ്റ് അല്ല കത്താന്‍ കാരണം.നാട്ടുകാര്‍  തീവച്ചതാ...അപ്പൊ അണ്ണന്‍ ഇതൊന്നും അറിഞ്ഞതല്ല അല്ലെ ...?അണ്ണന്‍ വിചാരിക്കും പുതിയ കലാകാരന്‍മാര്‍  വളര്‍ന്നു വരുന്നത് കൊണ്ടുള്ള അസൂയ ആയിരിക്കുമെന്ന്. അല്ല .....അണ്ണാ ബാക്കിയും കൂടി കേള്‍ക്ക്. നിങ്ങള്‍ക്കെതിരെ അമിട്ട് കേസുകളാ ഉള്ളത്.
'നമ്പര്‍ 1
:ഒരു കാരണവും കൂടാതെ നാട്ടുകാരെ പ്രകോപിപ്പിച്ചതിന്  പോലീസുകാരുടെ വക .
നമ്പര്‍ 2
:ഫയര്‍ ഫോര്‍സിന്റെ വക. അമൂല്ല്യമായ ജലം ഇത് പോലൊരു അലന്ന കാര്യം കത്തിച്ചതിനു ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായത്തിനു.
നമ്പര്‍ 3
:അടുത്തത് സിനിമാകാരുടെ വകയാ.അണ്ണന്‍ പടം ഇറക്കുന്നതിനു മുന്‍പ്  പത്രസമ്മേളനം നടത്തി ഈ അവിയലിനെ സിനിമ എന്ന് വിളിചാരുന്നോ?..ങ്ഹാ ...എങ്കില്‍ അതിനാ അവരുടെ വക.അതിനെ  സിനിമ എന്ന് വിളിച്ചതിന് .
നമ്പര്‍ 4
:അടുത്തത് പട്ടിപിടുത്തക്കാരുടെ വകയാ.എന്തിനാണെന്ന് മനസിലായിക്കാണുമല്ലോ ?
നമ്പര്‍ 5
:നെക്സ്റ്റ്  റിസര്‍വ് ബാങ്കിന്റെ വകയാ.അവര്‍ അച്ചടിചിറക്കുന്ന  പണം ഇതുപോലൊരു അതിക്രമത്തിനു ഉപയോഗിച്ചതിനു.
നമ്പര്‍ 6
:ഈ പടം കണ്ട്‌ നിങ്ങടെ പ്രണയിനി കലമോള്‍  ആത്മഹത്യ ചെയ്തത് അറിഞ്ഞോ ?എങ്കില്‍ ചെയ്തു.അവളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന്  അവളുടെ ചേട്ടന്റെ വക.
നമ്പര്‍ 7
:ഇനി ഉള്ളത് കോടതി സ്വമേധയാ എടുത്തതാണ് .കത്തിക്കരിഞ്ഞ തിയറ്റര്‍ കാണാന്‍ വഴിയരികില്‍ പൊതുയോഗം പോലെ  ആള്‍ക്കാര്‍ കൂടിനിന്നതിനു.
നമ്പര്‍ 8
:അടുത്തത് ഹര്‍ജിയാ ..നിങ്ങളെ പോലെ ഒരാളെ അവിടെ പാര്‍പ്പിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ഹര്‍ജി ഫയല്‍ ചെയ്തു .കോടതി അത് ഫയലില്‍ സ്വീകരിക്കുകയും ചെയ്തു.
ഫോണ്‍ :
അണ്ണാ നിങ്ങള്‍ രാജ്യം വിടാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് വിട്ടേരെ....പടം ഇറങ്ങി തിയറ്റര്‍ കത്തി നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അണ്ണന്റെ പടവും പാസ്പോര്‍ട്ട് നമ്പരും രാജ്യത്തെ സകല എയര്‍പോര്‍ട്ടിലും എത്തിയിട്ടുണ്ട്. അങ്ങോട്ട്‌   ചെന്നാല്‍ അവര് അണ്ണനെ ശൂലത്തില്‍ ഇരുത്തും.
 അണ്ണാ തിയറ്റര്‍ കത്തിയതിനു തിയറ്റര്‍ ഉടമ കേസ്‌ കൊടുത്തില്ല.ഇന്‍ഷുരന്സുകാര്‍ അണ്ണന്‍ കഥ പറയാന്‍ ചെന്നപ്പോള്‍ ഫോണിന്റെ രൂപത്തില്‍ അങ്ങോരുടെ അടുത്ത് എത്തിയിരുന്നത്രേ.പക്ഷെ വേറൊരു കുഴപ്പമുണ്ട് ...അണ്ണന്‍ അന്ന് കഥ പറഞ്ഞു പോയതില്‍ പിന്നെ അങ്ങേരുടെ ഭാര്യക്ക് ബോധം വീണിട്ടില്ലന്നു. പേടിച് പിച്ചും പേയും പറയുന്നു എന്ന് .അതുകൊണ്ട് അയാള്‍ ഒരു കേസ്‌ കൊടുക്കുമെന്ന് പറയുന്നു'. (കുറച്ച നേരത്തെ നിശബ്ദധയ്ക്ക്  ശേഷം )

ഫോണ്‍ :
ങ്ഹാ...ഇത്രയൊക്കെ ഇന്‍ഫര്‍മേഷന്‍ തന്നിട്ടും അണ്ണന് എന്നെ മനസിലായില്ലേ...ഇത് ഞാനാ  അണ്ണാ...
 (എല്ലാം കേട്ട് അവശനിലയിലായെങ്കിലും ദിനേശ് അണ്ണന്‍ ചോദിച്ചു)

ദിനേശ്: നീ ആരാ...എന്നേക്കാള്‍ മുന്‍പേ ഇത്രേം കാര്യങ്ങള്‍ അറിഞ്ഞു ..പറ ആരാ നിനക്ക് ഇതൊക്കെ പറഞ്ഞ് തന്നത്.
ഫോണ്‍
:അണ്ണാ ഇതൊന്നും ആരും പറഞ്ഞ് തന്നതല്ല."അനുഭവം ഗുരുവാണ് അണ്ണാ ".പറഞ്ഞ് വരുമ്പം ഞാന്‍ നിങ്ങടെ ഒരു ബന്ധുവായി വരും..... ഇപ്പഴും മനസിലായില്ലേ...?
ദിനേശന്‍
:ഇല്ല ..!!
ഫോണ്‍
:നിങ്ങടെ ട്രാന്‍സ്പോര്‍ട്ടില്‍  കെട്ടിച്ച അപ്പച്ചിയില്ലേ...സുന്ധരെടത്തെ  ശാന്തെച്ചയി...അവരുടെ  മൂത്തമരുമോള്‍ടെ അനിയന്റെ ഭാര്യേടെ ചെറിയമ്മാവന്റെ ഒരു അകന്ന ബന്ധുവായി വരും.
ദിനേശന്‍
: മ്മടെ...കൊണ്ടോട്ടിഇല്ലത്തെ ശങ്കരേട്ടന്റെ മോന്‍....ശശി...ഡാ നിയാരുന്നോ...വുവുസുലെ ശശി..
ശശി:
അതെ അണ്ണാ..പിന്ന്നെ എന്റെ ഫുള്‍ നെയിം ഇങ്ങനെ വാലും തലയും ഇട്ട് പറഞ്ഞ്  അണ്ണന്‍ വീണ്ടും എന്നെ കുഴിചാടിക്കരുത് .
ദിനേശന്‍
:നീ ഇപ്പൊ എവിടാ?അന്ന് ആ വുവുസുലേം ഊതിക്കൊണ്ട്  പോയപോക്കല്ലേ ..?ഇപ്പൊ എവിടാ?
ശശി:
ഞാന്‍ ഇപ്പൊ ഒരു മറാത്തി സംവിധായകന്റെ കൂടെ അസ്സിസ്റ്റന്റായി നിന്ന് പണിപടിക്കുവാ......
ദിനേശന്‍
: എന്നിട്ട് അങ്ങൊരു ഇപ്പഴും ജീവനോടെ ഉണ്ടോ ?
ശശി
: ദേ..... 'അണ്ണാ' എന്നാ ഇത്രേം നേരം ഞാന്‍ വിളിച്ചത് .എന്നെക്കൊണ്ട് നീ അക്ഷരം പെറുക്കി കളയിക്കണോ?
ദിനേശന്‍:
അതിനു നിനക്ക് അക്ഷരം അറിയാമോ?ആകെ അറിയുന്നത് വുവുസുലെ എന്ന്  ഊതാന്‍ മാത്രമല്ലിയോ..?
ശശി
: ഡാ...ഡാഷ് മോനെ...ജന്മനാ ബോധം ഇല്ലാത്ത നീയാണോ സ്വബോധം ഇല്ലാത്ത എന്നെ കുറ്റം പറയുന്നത് .
ദിനേശന്‍
: ശരി എനിക്കും നിനക്കും ബോധമില്ല..സമ്മതിച്ചു (നന്ദി..!! )എന്നിട്ട്  നിയെന്തിനാ ഒളിച്ചോടിയത് ..? നിന്റെ വുവുസുലെ ഊതി ക്കഴിഞ്ഞപ്പം ...ശ്ശെ... ഇറങ്ങിക്കഴിഞ്ഞപ്പം.
ശശി:
ങ്ഹാ...അത് ചോദിക്ക് ...അത് ഊതി ശ്ശെ ഇറങ്ങി   എല്ലാരുടെം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഞാന്‍ നെഞ്ച് വിരിച്ചു നിന്നു. പക്ഷെ ആ മറുപടി കേള്‍ക്കാനുള്ള ഒരു ക്ഷമയോ ഒരു താല്പര്യമോ ജനങ്ങള്‍ക്ക് ഇല്ലാതെ  പോയി.അവസാനം എന്നെ വലിച്ചു വാരി പോസ്റ്ററിന് പകരമായി ഭിത്തിയില്‍ ഒട്ടിക്കും എന്ന അവസ്ഥ വന്നപ്പോള്‍ ഞാന്‍ നാട് വിട്ടു.എന്നിട്ട്  ഞാന്‍ ചുമ്മാ ഇരുന്നോ ..പണി എന്താണെന്നു പടിക്കാനിറങ്ങി...ഞാന്‍ തിരിച്ചു വരും ഒരു നാള്‍...അന്ന് എന്നെ തേക്കാന്‍ നിന്നവര്‍ക്കെല്ലാമുള്ള  മറുപടിയുമായി....കാത്തിരുന്നോ...
ദിനേശന്‍
:(പുശ്ചത്തോടെ)ഒളിച്ചോടാന്‍ ഞാനില്ല.....എല്ലാം ധൈര്യത്തോടെ നേരിടും...ഈ തകര്ച്ചയിലൊന്നും   ഞാന്‍ പതറില്ല..ഇതിനെ ഞാന്‍ നേരിടുന്നത് എന്റെ അടുത്ത പടത്തിലൂടെ ആയിരിക്കും....
  (ഈ സമയം മറുതലയ്ക്കല്‍ ഫോണ്‍ കട്ടായി....12 കൊല്ലം കഴിഞ്ഞാലും  വാലും കുഴലും നേരെയാകത്തില്ല എന്ന് മനസിലായിക്കാണും).



ദിനേശന്‍ ഒരു വെല്ലുവിളി ഏറ്റെടുത്ത മനസ്സോടെ അടുത്ത പടത്തിന്റെ പണിപ്പുരയിലേക്ക് കടന്നു.
 



വാല്‍കഷ്ണം:ഒളിവിലിരുന്ന് (ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ കൊമ്പത്തെ നേതാവായി -കേസ്‌ ഉള്ളതല്ലിയോ അങ്ങനെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ.? )അടുത്ത പടത്തിന്റെ പണി തുടങ്ങി ...പടത്തിന്റെ പേര്  "നന്നായി ഞാന്‍ നല്ലവനായി or വാളി ദാസേട്ടന്റെ കവിതകള്‍ (ആക്ഷന്‍ ത്രില്ലെര്‍)"     സിവനെ.....എന്തോരവുമോ എന്തോ...?.